Sunday, May 15, 2011

പള്ളിയിലുടക്കിയ സുന്നി ഐക്യം!!

       
       80-കളില്‍ കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്‍റെ പിളര്‍പ്പിനുതന്നെ വഴിവെച്ചത് അരീക്കോട് പള്ളിയുമായ ബന്ധപ്പെട്ടു ഉടലെടുത്ത ശക്തമായ സാമ്പത്തിക വിവാദങ്ങളായിരുന്നു, സുന്നി ഐക്യത്തെ കുറിച്ച് കാന്തപുരം വാതോരാതെ സംസാരിച്ചികൊണ്ടിരിക്കുന്ന ഈ അവസരത്തിലും മറ്റൊരു പള്ളി വിവാദത്തിലൂടെ കാന്തപുരം ശ്രദ്ധേയനാകുകയാണ്. പള്ളി നിര്‍മാണത്തിന് ഹൈദരാലി തങ്ങള്‍ നല്‍കിയ സംഭാവന തിരിച്ചു നല്‍കുന്നിടത്ത് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇലക്ഷന്‍, മര്‍കസ് സമ്മേളനം, പട്ടിക്കാട് സമ്മേളനം തുടങ്ങിയ അവസരങ്ങളില്‍ കേരളത്തില്‍ മാത്രം കണ്ടുവരാറുള്ള "സുന്നീ ഐക്യം" എന്ന പ്രതിഭാസവും ഈ വിവാദത്തില്‍പെട്ട് പാടെ തകരുകയാണ്. സുന്നികളല്ല, സമുദായം തന്നെ പാടെ തകര്‍ന്നാലും, ബില്‍ഗേറ്റ്സിന്‍റെയും അംബാനിമാരുടെയും ആര്‍ജവത്തോടെ മുസ്ലിം സമുധായത്തിന്‍റെ ഉന്നമനം എന്ന മഹാലകഷ്യത്തെ മുന്‍നിര്‍ത്തി, ഇറങ്ങി തിരിച്ച ഈ പുണ്യ പ്രവര്‍ത്തനത്തില്‍ നിന്നും "ഖമറുല്‍ ഉലമ" (പണ്ഡിതന്‍മാരുടെ ചന്ദ്രന്‍) പിന്‍മാറില്ല എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം....!!!

പടച്ചവന്‍ അദ്ദേഹത്തിനു ആരോഗ്യവും ദീര്‍ഘായുസും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ....!!!

വാല്‍കഷ്ണം: ഉസാമക്കുവേണ്ടി പാക് പാര്‍ലമെന്റില്‍ പ്രാര്‍ഥന...!!

Saturday, April 30, 2011

ദൈവം സമാധിയില്‍.....!!!


       "തന്‍റെ ആത്മാവിനെ നശ്വരമായ ദേഹത്തില്‍ നിന്നും ഏത് സമയത്ത്‌ മോചിപ്പിക്കണമെന്ന് നേരത്തേ തീരുമാനിച്ച ബാബ തന്റെ അടുത്ത അനുചരന്മാരോടു ഇത് സൂചിപ്പിക്കുകയും, അദ്ദേഹത്തിന്റെ സമാധി സമയം കിറുകൃത്യമായി രേഖപ്പെടുത്തിയ കുറിപ്പ് അദ്ദേഹം എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ കുറിപ്പ് ഇന്ന് ശിഷ്യന്‍ (......ബാബ) മാധ്യമങ്ങള്‍ക്ക് നല്‍കി." ഹൈന്ദവ ആത്മീയ മേഖലയിലെ അവതാര പുരുഷന്‍ സത്യസായി ബാബയുടെ "സമാധി"ശേഷം തീര്‍ച്ചയായും ഇങ്ങനെ ഒരു വാര്‍ത്ത നമ്മളിലേറെപ്പേരും പ്രതീക്ഷിച്ചിരിക്കും. ആ പ്രതീക്ഷയെ അസ്ഥാനത്താക്കി ഇത് വരെ അത്തരത്തിലൊരു വാര്‍ത്തയും റിപ്പോര്‍ട്ടു ചെയ്തതായി കണ്ടില്ല.

        എന്തിരുന്നാലും, ഒരു പക്ഷെ ഇത്രയും നാള്‍ നാം കണ്ടത് ദൈവത്തിന്‍റെ അവതാര പുരുഷനായ സായിബാബയെ ആയിരിക്കും, മരണശേഷം നാം കാണാന്‍ പോകുന്നത്, നശ്വരമായ ദേഹത്തില്‍ നിന്നും ഉയര്‍ത്തപ്പെട്ട സായിബാബയുടെ ആത്മാവ് "അനശ്വരനായ" ദൈവമായി ഭക്ത ലക്ഷങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്നതായിരിക്കും! അതെ, "ബാബ രണ്ടാമന്‍" വെന്‍റ്റിലേറ്റരില്‍" കിടക്കുമ്പോള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുവാനുള്ള യഥാര്‍ത്ഥ ദൈവമായി...! ചരിത്രം പലപ്പോഴും സംഭവിചിട്ടുള്ളതും  അങ്ങനെയാണ്. കാരണം യേശു ക്രിസ്തുവും രാമനുമെല്ലാം ദൈവമായത് മരണ ശേഷമാണല്ലോ!!

        മനുഷ്യരെയും മഹാത്മാക്കളേയും ദൈവമാക്കി അവരില്‍ അഭയം പ്രാപിക്കുന്നവര്‍ അറിഞ്ഞുകൊള്ളുക!!! ചിന്തിച്ചു കൊള്ളുക!!! അങ്ങനെ, ഒരു ദൈവം കൂടി സമധിയായിരിക്കുന്നു, ഇനി നിങ്ങളുടെ ഏതെങ്കിലും കാണപ്പെട്ട ദൈവം ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരും ഒരു പക്ഷെ നിങ്ങള്‍ക്ക് മുമ്പേ സമാധിയായെന്നുവരും കാരണം അതാണ്‌ പ്രകൃതി സത്യം!!!


വാല്‍കഷണം: “നമ്മെയെല്ലാം പോലെ വളി വിടുന്ന ദൈവം”
സോറി, പ്രയോഗം എന്‍റെതല്ല, ദൈവമാണെന്ന്  സ്വയം അവകാശപ്പെട്ട, ഫാത്തിമീ രാജവംശത്തിലെ ഒരു രാജാവിനെപ്പറ്റി മലയാളത്തിന്‍റെ  ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രയോഗമാണിത്.

Monday, April 4, 2011

വര്‍ത്തമാന കാലത്തെ, ചില ജമാഅത്ത് വിവാദങ്ങള്‍!!

    
         നമ്മുടെ വര്‍ത്തമാനം ഇസ്ലാമിക പ്രസ്ഥാനത്തിനെതിരിലുള്ള ചര്‍ച്ചകളാല്‍ അന്തരീക്ഷ മുഖരിതമാണ്....  ഇസ്ലാമിനെ കുറിച്ച് സാമാന്യ ബോധമുള്ളവര്‍ക്ക് ഇതിലൊന്നും സന്ദേഹമുണ്ടാവേണ്ട കാര്യമില്ല. പക്ഷെ, വിമര്‍ശകര്‍ ചില യാഥാര്‍ത്യങ്ങളെ ഉള്‍കൊള്ളേണ്ടിയിരിക്കുന്നു . ഒരു സംഘടന പലരുമായും ചര്‍ച്ച നടത്തേണ്ടിയും വരും. ആരുമായിട്ട് ചര്‍ച്ച നടത്തണം എന്ന സ്വാതന്ത്രമെങ്ങിലും ആ പ്രസ്ഥാനത്തിന് വിട്ടു കൊടുക്കണം. ഇടതു പക്ഷത്തോടുള്ള പിന്തുണയാണ് പ്രശ്നമെങ്ങില്‍, ഇസ്ലാമിക പ്രസ്ഥാനത്തെ രണ്ടു പ്രാവശ്യം നിരോധിച്ച കോണ്‍ഗ്രസുമായി പ്രസ്ഥാനം പല സംസ്ഥാനങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്, ചര്‍ച്ച നടത്തിയിട്ടുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ചു പ്രസ്ഥാനത്തെ പടിക്ക് പുറത്തു നിറുത്തി "കഷായം" കാച്ചിയവരോടും  ഈ അടുത്ത കാലത്ത് വരെ പ്രസ്ഥാനം ചര്‍ച്ച നടത്തിയിട്ടുണ്ട്. അതൊന്നും ഒരു വിഷയമല്ലെങ്ങില്‍ ഇതും ഒരു വിഷയമേ അല്ല.

ഇനി പുതിയ പുറത്തു പോകലുകളാണ്, പുതിയ വിവാദങ്ങള്‍ക്ക് കാരണമെങ്കില്‍ ചിന്തിക്കുന്ന പ്രസ്ഥാനത്തില്‍ അഭിപ്രായ ഭിന്നതക്ക് ഇടമുണ്ട്, തീര്‍ച്ച. പക്ഷെ, ശൂറയിലെ ഭൂരിപക്ഷ തീരുമാനം എന്താണ് എന്ന് ഹമീദ് സാഹിബ്‌ തന്നെ പറയുന്നു. അത് അംഗീകരിക്കല്‍ പ്രസ്ഥാന പ്രവര്‍ത്തകന്റെ ബാധ്യതയാണ്. ഇതില്‍ അദ്ധേഹത്തിനു അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് അദ്ധേഹത്തിനു പ്രസ്ഥാനത്തില്‍ തുടരാം. തുടരാന്‍ കഴിയില്ലെങ്കില്‍ പുറത്തു പോകാം. അദ്ദേഹം പോകാന്‍ തീരുമാനിച്ചു, അദ്ധേഹത്തിന്‍റെ നിലപാടും പറഞ്ഞു. ഇസ്ലാമിക പ്രസ്ഥാനം കഴിഞ്ഞ 70 വര്ഷം കടന്നു പോയത്, ശക്തമായ ആശയ സംഘട്ടനത്തിലൂടെയും ഇത്രത്തോളം ആശാവഹമല്ലാത്ത സാഹജര്യത്തിലൂടെയുമാണ് എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ശക്തമായ അഭിപ്രായ വിത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതില്‍ പലരും പുറത്തു പോയിട്ടുണ്ട്. പലരും കടന്നു വന്നിട്ടുണ്ട്.  അതുമല്ലെങ്ങില്‍, ഇസ്ലാമിക ചരിത്രത്തില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉടലെടുക്കാത്ത ഏതു "ജമാഅ"(കൂട്ടായ്മ)യാണ് ഉണ്ടായിട്ടുള്ളത്. ഇല്ലെങ്ങില്‍ ഇസ്ലാമിക ചരിത്രത്തില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഇല്ലാത്ത ഏതു കാലഘട്ടമാണ് ഉണ്ടായിട്ടുള്ളത്. ഇല്ല എന്ന് തന്നെയാണ് ചരിത്രം നമുക്ക് കാണിച്ചു തരുന്നത്.

കാരണം, ഇസ്ലാമിക പ്രസ്ഥാനങ്ങളെ മുന്നോട്ടു നയിച്ചിരുന്നത്  മരുമക്കത്ത സമ്പ്രദായത്തിലൂടെയോ, തറവാട്ടു പാരമ്പര്യത്തിലൂടെയോ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം.  അതിനു എല്ലാ കാലത്തും ശക്തമായ കൂടിയലോചനാ സമിതികളും സംവിധാനങ്ങളും അവയ്ക്കൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രപഞ്ചത്തോളം വിശാലമായ ഇസ്ലാമിക പരിതസ്ഥിതിയില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയോളം വിശാലമായ മറ്റൊരു പരിതസ്ഥിതിയെ ഭ്രമണം ചെയ്യേണ്ട ദുരവസ്ഥ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുണ്ടാവരുത്. വ്യക്തി ബിംബങ്ങളുടെ വാക്കുകളെ വേദവാക്യങ്ങളായി സ്വീകരിക്കേണ്ട അവസ്ഥയും ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുണ്ടാകരുത്. അത്കൊണ്ട് തന്നെ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ ഭിന്നിപ്പിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ സ്വന്തം അകത്തളങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. മേല്‍ പറഞ്ഞ ദുരവസ്ഥകള്‍ നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ടെങ്ങില്‍  പുനര്‍വിചിന്തനത്തിനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.

പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഈ സംഭവം അല്പം വേദന ഉണ്ടാക്കിക്കാണും, സ്വാഭാവികമാണ്. സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, ഡോ. ഇസ്രാര്‍അഹ്മദ്.... തുടങ്ങി ധിഷണാ ശാലികളായ മഹാ പണ്ഡിതന്മാരും പ്രഗല്‍ഭ നേതാക്കളും പ്രസ്ഥാനത്തില്‍ നിന്നകന്നു. ജീവിച്ചിരുന്ന അന്നും, മരിച്ചതിനു ശേഷവും പ്രസ്ഥാനം അവരോടു അങ്ങേയറ്റത്തെ ആദരവ് കാണിച്ചു. ഒരേ വേദിയില്‍ അവരോടൊത്ത് ചേര്‍ന്നു. അവരുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ദീകരിച്ചു, അവ വായിക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. മരണാനന്തരം അനുസ്മരണങ്ങളും സ്പെഷ്യല്‍ പതിപ്പുകളുമിറക്കി......  അതുപോലെ തന്നെയാണ് ഈ സംഭവവും. ജമാത്ത്‌ ചിലപ്പോള്‍ ഇടതുപക്ഷത്തിനു തന്നെ വോട്ട് ചെയ്യും. ആരുമായിട്ടും യോജിക്കാവുന്ന വിഷയങ്ങളില്‍ യോജിച്ചും വിയോജിക്കേണ്ടിടത് വിയോജിച്ചും പ്രസ്ഥാനം അതിന്‍റെ പ്രയാണം തുടരും.

വിമര്‍ശിക്കുന്നവരോട് മാന്യമായി പ്രതികരിക്കാനും സംഘടന വിട്ട് പുറത്ത് പോകുന്നവരോട് വളരെ മാന്യമായി, ഗുണകാക്ഷയുടെ സമീപനം മാത്രം കൈകൊള്ളുവാനും അവരുടെ നന്മക്കു മാത്രം പ്രാര്‍ഥിക്കുവാനും നമുക്ക് മനസ്സുണ്ടാവണം. ജമാ‍അത്തിന്റെ ഇന്നേവരെയുള്ള ചരിത്രവുമതാണ്. അല്ലാഹു ഈ പ്രസ്ഥാനത്തെ ശക്തിപെടുതട്ടെ....!!!

Sunday, March 6, 2011

ഇത് മൂസയുടെ നിശ്ചയദാര്ഢ്യമോ ഫറോവയുടെ അഹങ്കാരാമോ!!

ലോക ചരിത്രത്തില്‍ ഈ കഴിഞ്ഞ ഫെബ്രുവരി ഒരുപാട് രാഷ്ട്രീയ ചലനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു!! എകാതിപഥികളുടെ സിംഹാസനങ്ങള്‍ക്ക് കൂട്ടത്തോടെ ഇത്രയേറെ ഇളക്കം സംഭവിച്ച മറ്റൊരു കാലം ചരിത്രത്തില്‍ വിരളമാണ്. ഈജിപ്ത് മുതല്‍ ഒമാന്‍ വരെ വീശിയടിക്കുന്ന ആ മുല്ലപ്പൂവിന്‍റെ സുഗന്ധവും, എകാതിപത്യ സിംഹാസനങ്ങളുടെ ദുര്‍ഗന്ധവും ജനകീയ വിപ്ലവങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നു എന്നത് വിസ്മരിക്കാന്‍ കഴിയാത്ത ഒരു യഥാര്‍ത്ഥ്യം തന്നെയാണ്. ഫുട്ബാളും കോര്‍ട്ടും കൊടുത്ത അറബ് യുവരക്തത്തെ തളച്ചിടാന്‍ കഴിയില്ല എന്ന യഥാര്‍ത്ഥ്യം!! പക്ഷെ, അത്തരം ജനകീയ മുന്നേറ്റങ്ങളെ വിമത പ്രവര്‍ത്തനങ്ങളോടും തീവ്രവാദ പ്രവര്‍ത്തനങ്ങളോടും താരതമ്മ്യം ചെയ്യാനാണ്, നമ്മുടെ കേരളത്തിലടക്കമുള്ള ചില രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ശ്രമിച്ചത് എന്നത് ഈ വിഷയത്തിലെ മറ്റൊരു വൈരുധ്യം.  വിശിഷ്യാ, ഈജിപ്തിലെ ജനകീയ സമരത്തെ ഇഖ്വവാനുല്‍  മുസ്ലിം എന്ന മഹത്തായ ജനകീയ വിപ്ലവപ്രസ്ഥാനത്തിന്‍റെ കുത്സിത രാഷ്ട്രീയ തന്ത്രങ്ങളായിട്ടു കാണാനാണ് പലരും ശ്രമിച്ചത്.





ഈയവസരത്തില്‍ ഇഖ്വവാനിന്‍റെ മുഖ്യ ഉപധേഷ്ടാവായ ഡോ. യുസുഫുല്‍ ഖര്‍ദാവി ഈജിപ്തില്‍ ചെന്ന് നടത്തിയ ജുമുഅ പ്രസംഗത്തെ ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും. അദ്ദേഹത്തിന്റെ പ്രസംഗം ലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നതായിരുന്നു. ആധുനിക ഈജിപ്തിന്റെ ഭാവിയിലേക്കുള്ള ഒരു മുതല്‍ക്കൂട്ടായി ആ ഖുതുബ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും, തീര്‍ച്ച. ഡോ. യുസുഫുല്‍ ഖര്‍ദാവിയുടെ വാക്കുകള്‍: ''ഈ വിപ്ലവത്തിലെ യുവാക്കള്‍ കൈവിട്ടുപോകാന്‍ പാടില്ല. അവരാഗ്രഹിച്ച മാറ്റത്തിന് ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതപരവും മനുഷ്യത്വപരവുമായ എല്ലാ ഊര്‍ജവും ചെലവഴിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സഹോദരങ്ങളും തങ്ങളുടെ ദൗത്യം ശരിയാംവണ്ണം നിര്‍വഹിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളോടദ്ദേഹം ആവശ്യപ്പെട്ടത്, ഈ അനുഗ്രഹം നല്‍കിയതിന് സര്‍വശക്തനായ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാനാണ്. അദ്ദേഹം തുടരുന്നു: ഇതൊരിക്കലും ഒരു സാധാരണ വിപ്ലവമല്ല. മറിച്ച്, ലോകത്തിനു മുഴുവന്‍ പാഠം നല്‍കുന്ന വിപ്ലവമാണ്. അസത്യത്തെയും തിന്മയെയും ശാന്തമായി എങ്ങനെ കെട്ടുകെട്ടിക്കാം എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വിപ്ലവമാണ്. പ്രത്യക്ഷത്തില്‍, നേതാവില്ല എന്ന് തോന്നിയാലും യുവാക്കളാണ് ഈ വിപ്ലവത്തിന്റെ ശക്തി എന്ന് മറക്കാനാവില്ല. ഈജിപ്ഷ്യന്‍ ജനത കൂടുതല്‍ ക്ഷമിക്കേണ്ട സമയമാണിത്. കൂടുതല്‍ അധ്വാനിക്കേണ്ട സമയം. ഇത്ര മഹത്തായ വിപ്ലവം നടത്തിയ യുവാക്കളിലൊരാള്‍ പോലും ആധുനിക ഈജിപ്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിപ്പിക്കാന്‍ കാരണക്കാരാകരുത്. നാമിപ്പോള്‍ നിര്‍മാണപാതയിലാണ്. ഓരോ ഈജിപ്ഷ്യന്‍ പൗരനും ആ പ്രക്രിയയ്ക്ക് സ്വയം സന്നദ്ധനാകണം.




അത്കൊണ്ടു തന്നെ ഈജിപ്തിലെ ജനകീയ സമരത്തെ ചര്‍ച്ചക്കെടുക്കുമ്പോള്‍, തീര്‍ച്ചയായും ഒരു പ്രവാസി എന്ന നിലയില്‍, ഒരുപാട് ഈജിപ്ത്യന്‍ സഹപ്രവര്‍ത്തകര്‍ ഉള്ളതിനാലും ഈജിപ്ത്യന്‍ ജനതയെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. പ്രവാസികളുടെ കണ്ണില്‍ എന്നും ഫറോവയുടെ നാട്ടുകാര്‍ വിത്യസ്തരാണ്. പൊതുവേ ഫറോവയുടെ അഹങ്കാരത്തേ അര്‍ത്ഥവല്‍കരിക്കുന്ന പെരുമാറ്റവും പ്രവര്‍ത്തികളും. ഇതര അറബ് രാജ്യങ്ങളില്‍ നിന്നും വിത്യസ്തമായ ഭാഷാ ശൈലിയും ജീവിത രീതിയും. ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുപറ്റം അഭിനവ ഫരോവമാര്‍!!  പക്ഷെ, ഇവിടെയും യാഥാര്‍ത്ഥ്യം മറ്റൊന്നായിരിക്കുന്നു. ഈജിപ്തിന്‍റെ എക്കാലത്തെയും മികച്ച രാഷ്ട്രീയ-ജനകീയ നേതാവും തികഞ്ഞ ഇസ്ലാമിസ്റ്റുമായിരുന്ന ശഹീദ് ഹസനുല്‍ ബന്നയുടെ രക്തസാക്ഷിദിനമായ കഴിഞ്ഞ ഫെബ്രുവരി 12ന്‍റെ പ്രഭാതത്തില്‍ ലോകം കണ്‍തുറന്നത് മൂസയുടെ നിശ്ചയദാര്ഢ്യത്തിനു മുന്നില്‍ ഫറോവയുടെ അഹങ്കാരം  വഴിമാറുന്ന കാഴ്ച കണ്‍കുതിര്‍ക്കെ കണ്ടുകൊണ്ടാണ്. അതെ, ലോകം തന്നെ ഈജിപ്തിലെ ''വിമോചന ചതുരത്തോളം" (തഹരീര്‍ സ്ക്വയര്‍) ചുരുങ്ങിയ സ്വപ്നതുല്യമായ അവസ്ഥ. യഥാര്‍ത്ഥ അഭിനവ ഫറോവ ഹുസ്നി മുബാറക്കിനെ തന്‍റെ സിംഹാസനത്തില്‍ നിന്നും ''വിമോചന ചതുരത്തിലെ" ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാന്‍ ആ ജനതക്ക് വേണ്ടിവന്നത് വെറും പതിനെട്ടു ദിവസവും നിശ്ചയദാര്ഢ്യവും  മാത്രം. അതും തങ്ങളുടെ പ്രിയ നേതാവ് ശഹീദ് ഹസനുല്‍ ബന്നയുടെ രക്തംകൊണ്ടു ഭരണകൂടം തങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ അതെ ദിനം. ചരിത്രത്തില്‍ സമാനതകളില്ലാത്ത മധുരമായ പ്രതികാരം.



ശഹീദ് ഹസനുല്‍ ബന്നയുടെ രക്തം കൊണ്ടു വിപ്ലവം രചിച്ച ആ ജനത തുറന്നുവിട്ട മുല്ലപ്പൂവിന്‍റെ സുഗന്ധം, ഏകാതിപതികളുടെ സിംഹാസനങ്ങള്‍ക്കുമേല്‍ ഒരു കൊടുങ്കാറ്റായി വീശിയടിക്കുമ്പോള്‍ തിരുത്തേണ്ടിയിരിക്കുന്നു ആ ജനതയ്ക്കുമേലുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍. അതെ, നാം ഒരിക്കല്‍ കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു, ഇത് മൂസയുടെ നിശ്ചയദാര്ഢ്യമോ ഫറോവയുടെ അഹങ്കാരാമോ!!?

നാദാപുരത് ഒന്നും ഒന്നും ഒന്ന് തന്നെ!!

നാദാപുരം പ്രശ്നം ഉന്നയിക്കുമ്പോള്‍ മുസ്ലിം ലീഗ്, കേരളത്തിന്റെ ബോംബ്‌ രാഷ്ട്രീയത്തിന്റെ തുടക്കക്കാര്‍ സി പി എം ആണെന്ന് പറയുന്നു, അവര്‍ ബോംബ്‌ പൊട്ടിക്കുമ്പോള്‍ ആരും പ്രതികരിക്കുന്നില്ലെന്ന് സഹതപിക്കുന്നു,...... പിന്നെ മുസ്ലിം ലീഗ് പൊട്ടിക്കുമ്പോള്‍ മാത്രം എന്താ പ്രശ്നം എന്ന് ചോദിക്കുന്നു. അതിനു പുറമേ സി പി എമ്മിന്റെ കുറെ നെറികേടുകള്‍ കേരള ജനതക്ക് മുമ്പില്‍ എട.ുത്തിടുന്നു ( ഏതാനും മാസങ്ങള്‍ക്ക് മുന്പ് ഇതേ പ്രദേശത് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പട്ട സി.പി.എം. സഖാക്കള്‍, കുറെ വര്‍ഷങ്ങള്‍ക്കു മുന്പ് കൂത്തുപറമ്പില്‍ അഞ്ചു സഖാക്കള്‍ ‍ വെടിയേറ്റ്‌ മരിച്ചത്. പാനൂരില്‍ ഒരു അദ്ധ്യാപകന്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ കണക്കു പഠിപ്പിക്കുമ്പോള്‍ അവരുടെ മുമ്പിലിട്ടു അധ്യാപകനെ വെട്ടി കൊന്നത്. തുടങ്ങി ....).

അപ്പോള്‍ ഒന്ന് ചോദിക്കാതെ വയ്യ, എങ്ങനെ സി പി എമ്മിന് പുറകെ നിങ്ങള്‍ സഞ്ചരിക്കും. സി പി എമ്മിന്റെ ആദര്‍ശ അടിത്തറ മൂലധനവും, കാറല്‍ മാക്സ്, ലെനിന്‍ തുടങ്ങിയവരുടെ ചിന്തകളുമാണ്. അതിനുമപ്പുറത്ത് മലപ്പുറത്തിന്റെ തെരുവുകളെ പാടി പഠിപ്പിക്കുന്നത് പോലെ റഷ്യയിലെ മുസല്‍മാന്റെ രക്തത്തില്‍ മുക്കിയെടുതതാണ് ആ ചെങ്കൊടി. അവരുടെ ചിഹ്ന്മായ അരിവാളും അത്ര മോശമല്ല, മൊത്തത്തില്‍ ഒരു ചോരയുടെ മണം, ഭലേ ഭേഷ്!!

പക്ഷെ, മുസ്ലിം ലീഗിന്‍റെ ആദര്‍ശം അതല്ലല്ലോ. ഖുര്‍ആനും തിരുസുന്നത്തും മുറുകെ പിടിക്കുന്നവരാണ് അവര്‍. അക്രമ രാഷ്ട്രീയത്തിനും തീവ്രവാദ ത്തിനുമെതിരില്‍ സന്ധിയില്ലാ സമരം പ്രഖ്യപിച്ചവര്‍. അതിനു വേണ്ടി സാമുദായിക ചേരുവകള്‍ ചേര്‍ത്ത് ഒറ്റമൂലി ഉണ്ടാക്കുന്നവരാണവര്‍. മഹാന്മാരായ ഒരുപാട് നേതാക്കന്മാരുടെ പിന്‍ഗാമികളാണവര്‍, എല്ലാറ്റിനും പുറമേ സയ്യിദ് കുടുംബത്തിന്‍റെ ശക്തമായ ആത്മീയ നേത്രത്വവും ഉണ്ടവര്‍ക്ക്. അതിനുമപ്പുറത്ത് മുസ്ലിം സമുദായത്തിന്‍റെ പേരും കൂടെ ചേര്‍ത്തിരിക്കുന്നു. എല്ലാറ്റിനും പുറമേപച്ചപ്പതാകയും. പാര്‍ട്ടിയുടെ ഇത്തരം "സദ്‌" ഗുണങ്ങള്‍ പരിശോദിക്കുമ്പോള്‍. മുലിം ലീഗും സി പി എമ്മും രണ്ടും രണ്ട് തന്നെയാണ്. പക്ഷെ, പിന്നെ എങ്ങനെ നാദാപുരത് മാത്രം ഒന്നും ഒന്നും ഒന്നാകുന്നത്...!!

"പള്ളി പണിഞ്ഞു സായൂജ്യമടയുന്നവര്‍"

        പ്രവാചക കാലഘട്ടത്തില്‍ തന്നെ അനുയായികള്‍ പ്രവാചകന്‍റെ ഉമനീര്‍, വിയര്‍പ്പ്, മുടി തുടങ്ങിയവ രോഗ ശമനത്തിനും മറ്റുമായി ഉപയോഗിച്ചിരുന്നു എന്നും, അതിന് അവര്‍ കല്‍പിച്ചിരുന്ന പ്രാധാന്യവും നമുക്ക് കാണാന്‍ കഴിയും. പ്രവാചക കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് മാത്രം കിട്ടിയിരുന്ന ഒരു അപൂര്‍വ അനുഗ്രഹമായിരുന്നു അത്. എന്നാല്‍ ആ അനുഗ്രഹം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കോഴിക്കോട് വച്ച് നേടാനുള്ള ഒരു അപൂര്‍വ അവസരമാണ് കാന്തപുരം ഉസ്താദ്, നാല്പതു കോടി ചെലവ് വരുന്ന ഈ പള്ളി നിര്‍മാണത്തിലൂടെ കേരള മുസ്ലിംകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. ലക്ഷങ്ങള്‍ ചിലവഴിച്ചു സ്വലാത്ത് നഗറിലെ തേന്‍ വാങ്ങുന്ന ഉസ്താദിന്‍റെ ഭക്ത ജനങ്ങള്‍, ഈ അപൂര്‍വ്വ  അവസരം ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ ചിലവഴിക്കും എന്ന് നല്ല ദീര്‍ഘ വീക്ഷണമുള്ള "ഈ ആത്മീയ വ്യവസായി" മനസ്സിലാക്കിയിരിക്കുന്നു. അത് തന്നെയാണ് ഈ പള്ളി നിര്‍മാണത്തിന്റെ പിന്നിലുള്ള "സത്" ഉദ്ദേശ്യവും. അവിടെ തുടങ്ങുന്നു നമുക്ക് അദ്ധേഹത്തിന്റെ ഉദ്ധേശ ശുധിയിലുള്ള സംശയവും.



        ഈ പള്ളി കേരളത്തില്‍ ഉയരുന്നതോട് അല്ലെങ്ങില്‍ അവിടെ കേശ പൂജ തുടങ്ങുന്നതോട് കൂടി ഇന്ത്യയിലെ, ഏറ്റവും വലിയ "ഏര്‍വാടിയും, അജ്മീരുമായി" നമ്മുടെ കോഴിക്കോടും മാറിയെന്നു വരും, ചിലപ്പോള്‍ ഒരു സാംസ്കാരിക നിലയ പരിവേഷവും ലഭിച്ചേക്കാം. ഈ റെക്കോര്ഡ് തകര്‍ക്കാന്‍ ഇതിലും വലിയ പള്ളിയുമായി, പല പള്ളി നിര്‍മാണ സംഘടനകളും ഇറങ്ങിത്തിരിച്ചേക്കാം. 'പ്രവാചക കേശത്തിന്' പകരം പ്രവാജകന്റെ പേരില്‍ മറ്റു പലതും അവിടെ സ്ഥാപിക്കപ്പെട്ടേക്കാം.അപ്പോഴും ഉസ്താദുമാരെ കാണുമ്പോള്‍ തക്ബീര്‍ വിളിച്ച്, കൈപ്പുറം മുത്തി വിശക്കുന്ന അരമുണ്ട് മുറുക്കി കെട്ടി, മക്കളുടെ വിശപ്പടക്കാനുള്ള നാണയ തുട്ടുകള്‍ പിരിവു പാത്രത്തിലേക്ക് വലിച്ചെറിയുന്ന പമ്പര വിഡ്ഢികളായ അല്ലെങ്ങില്‍ വിഡ്ഢികളാക്കപ്പെട്ട ഒരുപറ്റം പാവങ്ങള്‍ നേര്ച്ച ചോറിനു മാത്രം വിധിക്കപ്പെട്ടു കഴിഞ്ഞുകൂടുന്നുണ്ടാകും. മക്കളുടെയും അവരവരുടെയും ദാമ്പത്യ, സന്താന സൗഭാഗ്യങ്ങളായിരിക്കും എറിഞ്ഞു കൊടുക്കുന്ന ഓരോ നാണയ തുട്ടുകളിലും അവര്‍ കാംക്ഷിക്കുന്ന പ്രതിഫലം. എന്നിട്ടും അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാത്ത മുഴങ്ങിക്കൊണ്ടിരിക്കുന്ന ബാങ്കുവിളികളെപ്പോലെ, ദാമ്പത്യ ഭാഗ്യം ലഭിക്കാതെ യുവതികളും, സന്താനലബ്ധി ലഭിക്കാതെ ദമ്പതികളും കത്തിരിക്കുന്നുണ്ടാകും. അതുകൊണ്ടാണ്, സ്മാര്‍ട്ട് സിറ്റിയെക്കാലും, ടെക്നോ പാര്‍ക്കിനെക്കാളും വ്യാവസായിക വളര്‍ച്ചയുള്ള മേഘലയായി ഈ "ആത്മീയ വ്യവസായം" മാറികൊണ്ടിരിക്കുന്നതും. അതുതന്നെയാണ് ഇത്തരം സംരംഭങ്ങളുമായി പൌരോഹിത്യം ഇറങ്ങിതിരിക്കാനുള്ള കാരണവും.

        എന്തിരുന്നാലും തിരുകേശ ദര്‍ശനതിനെത്തുന്നവരുടെ, കയ്യിലെ കാണിക്കകളും, അവരുടെ കയ്യിലെ നോട്ടുകളും, നാണയ തുട്ടുകളും, അതിലുപരി സ്ത്രീഭക്തരുടെ പക്കല്നിന്നുള്ള മാലയും, വളയും സംഭാവന പെട്ടികളില്‍ വന്നു നിറയുമ്പോള്‍, അതങ്ങനെ നാല്പതും എന്പതും നൂറുമൊക്കെ ആകുമെന്ന താങ്കളുടെ കണക്കു കൂട്ടല്‍ തന്നെയാണ് ഈ "ആത്മീയ വ്യവസായമെന്ന" കച്ചവടതിനുമുള്ള ഉള്‍പ്രേരണ. അതു തന്നെയാണ് പള്ളിയില്‍ സുജൂദ് ചെയ്യാന്‍ അനുവദിക്കാതെ അകറ്റി നിര്‍ത്തുന്ന സ്ത്രീ സമൂഹത്തെ തന്നെ, ഈ കച്ചവടത്തിന്റെ പ്രാധാന ഉപഭോക്താക്കളാക്കി മാറ്റുന്നതിലുള്ള ഉദ്ദേശ്യവും. അങ്ങ് മക്കയില്‍ തന്‍റെ ചെറ്റക്കുടിലില്‍ പുറത്തു ഈന്തപ്പനയുടെ പാടുകളുമായി ഉണര്ന്നെണീറ്റിരുന്ന പ്രവാചകന്‍റെ, തിരുശരീരത്തില്‍ നിന്നുള്ളത് എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ തിരുകേശതിനെങ്ങിലും ഇങ്ങനെ "ഒരു ലക്ഷ്വറി പള്ളിയില്‍" സംരക്ഷണം നല്‍കാന്‍ കഴിഞ്ഞതില്‍ എന്തായാലും മുസ്ലിം സമുദായത്തിന് അഭിമാനിക്കാം. അതല്ലെങ്ങില്‍, ഇത്തരം മസ്ജിദ് ളിറാറിനെ പോലോത്ത പള്ളികള്‍ നിര്‍മിച് സായൂജ്യമടയുന്നതിനു പകരം, അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാതെ മുഴങ്ങിക്കൊണ്ടിരിക്കുന്ന ബാങ്കുവിളികളുയര്‍ത്തി സമുദായത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതിനു പകരം പൌരോഹിത്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പോളിചെറിഞ്ഞു പണ്ഡിതന്മാര്‍ ജനമധ്യത്തിലേക്ക് ഇറങ്ങിത്തിരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

‎'വിമോചന ചത്വര'ത്തിലെ ബന്നയുടെ പിന്ഗാമികള്‍

ഫെബ്രുവരി 12 നു ഈജിപ്ത് പുതിയ ഒരു പ്രഭാതത്തിലേക്ക് പ്രവേശികുമ്പോള്‍, 1949 ഇതേ ഫെബ്രുവരി 12 ന്‍ വൈകീട്ട് അഞ്ച് മണിക്ക് അധ്യാപകനും തനത് ഇസ്ലാമിക ചിന്തകനും, കോപ്ടിക് ക്രിസ്ത്യാനികളുടെ പോലും രാഷ്ട്രീയ നേതാവായിരുന്ന ശഹീദ് ഹസനുല്‍ ബന്നയെ ചര്‍ച്ചക്ക് വിളിച്ച് ഗവണ്മെന്റ് തന്നെ ചതിച്ച് കൊന്നത്. തുട...ര്‍ന്നങ്ങോട്ട്, ഇഖ്-വാന്റെ പ്രവര്‍ത്തകര്‍ ഒഴുക്കിയ ജിഹാദീ ചോരയുടെ കണക്കുകള്‍ കാലം തീര്‍ക്കുന്ന സുദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സ്വാതന്ത്രതിന്, നൈല്‍ നദിയെക്കാള്‍ വിശാലതയേറും . അതിനു തഹ്‌രീര്‍ സ്‌ക്വയര്‍ (വിമോചന ചത്വരം) നിമിത്തമാകുകയായിരുന്നു. രണ്ടാഴ്ചയിലധികമായി തിളച്ചുമറിയുന്ന ഈജിപ്തിന്റെ ഹൃദയം സമ്മേളിച്ചത് കൈറോ നഗരമധ്യത്തിലെ ഈ മൈതാനത്തായിരുന്നു. പതിറ്റാണ്ടുകളായുള്ള ഏകാധിപത്യ പ്രതീകത്തെ ചവറ്റുകൊട്ടയിലെറിയാന്‍ 'വിമോചന ചത്വര'ത്തില്‍ ഒത്തുകൂടിയവര്‍ പ്രക്ഷോഭം മാത്രമല്ല, സംസ്‌കാരം കൂടിയായിരുന്നു ലോകത്തിന് കൈമാറിയത്.

മുസ്‌ലിം ബ്രദര്‍ഹുഡിനെ കാണിച്ച് തനിക്കുശേഷം പ്രളയപ്പേടി പരത്തിയ ഹുസ്‌നി മുബാറക്കിനും പുലി വരുന്നേ പുലി എന്ന് അട്ടഹസിച്ച പാശ്ചാത്യര്‍ക്കും മുന്നില്‍ തഹ്‌രീര്‍ സ്‌ക്വയര്‍ പുതിയ ഈജിപ്തിന്റെ മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുയായിരുന്നു.
റോബര്‍ട്ട് ഫിസ്‌ക് വിശേഷിപ്പിച്ചതു പോലെ സ്ത്രീ-പുരുഷ, മുസ്‌ലിം-ക്രൈസ്തവ എന്നിങ്ങനെയുള്ള മതില്‍ക്കെട്ടിനപ്പുറം സഹിഷ്ണുതയുടെ പുതിയ ലോകമാണ് തഹ്‌രീര്‍ സ്‌ക്വയര്‍ അനുഭവിച്ചറിഞ്ഞത്. പരസ്‌പരം പങ്കുവെച്ച് ഉണ്ടും ആകാശം മേല്‍പ്പുരയാക്കി കടുത്ത തണുപ്പിനെ വകവെക്കാതെ ഉറങ്ങിയും 18 ദിവസമായി മഹത്തായ വിജയത്തിനു സ്വപ്‌നം കാണുകയായിരുന്നു .

നമസ്‌കാരവേളയില്‍ തങ്ങളുടെ മുസ്‌ലിം സഹോദരന്മാരെ മനുഷ്യവലയം തീര്‍ത്ത് സംരക്ഷിക്കുന്ന കോപ്ടിക് ക്രിസ്ത്യാനികള്‍. ഞായറാഴ്ചയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ വിശ്വാസികളെ സഹായിക്കുന്ന മുസ്‌ലിംകള്‍. ഖുര്‍ആനും കുരിശുമേന്തി പ്രക്ഷോഭം നയിക്കുന്ന ചിത്രം. ലക്ഷങ്ങള്‍ ഒത്തുകൂടിയിട്ടും സ്ത്രീസ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ മുഖം കൂടി തഹ്‌രീര്‍ സ്‌ക്വയര്‍ ലോകത്തിന് കാണിച്ചുനല്‍കി. ഒരു സ്ത്രീക്കുനേരെയും കൈയേറ്റമുണ്ടായില്ല.

1928‍ സൂയസ് കനാല്‍ കമ്പനിയിലെ ആറ് സഹപ്രവര്‍ത്തകരുമായി അധ്യാപകനും തനത് ഇസ്ലാമിക ചിന്തകനുമായിരുന്ന ഹസനുല്‍ ബന്ന ഇഖ്-വാനുല്‍ മുസ്ലിമൂന്‍ എന്ന പാര്‍ട്ടി തുടങ്ങുമ്പോള്‍, ഈജിപ്ത് വിദേശകരങ്ങളിലായിരുന്നു. ദശകങ്ങളുടെ തുടര്‍ച്ചയായ ബ്രിട്ടീഷ് പ്രൊട്ടക്റ്റ്രേറ്റ് എന്ന ഓമനപ്പേരില്‍ തൌഫീക്കെന്ന സാമന്തന്റെ കാലം. 1936 ല്‍ 800 അംഗങ്ങളായും 38-ല്‍ 2 ലക്ഷമായും 48-ല്‍ അത് 2 മില്ല്യണായും വളര്‍ന്നു. ഇസ്രായേലിന് വേണ്ടി ആദ്യമായി ബലികഴിക്കപ്പെട്ട അയല്‍-രാജ്യ രാഷ്ട്രീയം ഈജിപ്തിന്റേതായിരുന്നു. തുടര്‍ന്നായിരുന്നു ഹസനുല്‍ ബന്നയുടെ ശഹാദത്തും അതിക്രൂരമായ ഭരണകൂട ഭീകരതയും അരങ്ങേറിയത്. 1954 മുതല്‍ 70 വരെ സിയോണിസ്റ്റുകള്‍ക്കും യാങ്കികള്‍ക്കും വേണ്ടി ഗമാല്‍ അബ്ദുല്‍ നാസര്‍ നടത്തിയ നരമേധങ്ങള്‍ ലോകചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു ആഗോള ഇസ്ലാമിക കഥനം നടത്താന്‍ ബ്രദര്‍ഹൂഡ്ഡിനെ പ്രാപ്തമാക്കി.
ഹസനുല്‍ ബന്ന മുതല്‍ മുഹമ്മദ് ബാദി വരെയുള്ള എട്ട് പ്രധാന നേതാക്കളിലൂടെ 2005 ലെ തിരഞ്ഞെടുപ്പില്‍ 20 ശതമാനത്തിലേറെ വോട്ട് നേടിയെത്തിയ ഒരു മഹാപ്രസ്ഥാനം ഇസ്രേയേലിനും യാങ്കി താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങാതെ നിന്നതിനാല്‍ മാത്രം ജനാധിപത്യ പ്രക്രിയകളിലെയും ജനകീയ മാറ്റങ്ങളിലേയും രക്തം പുരണ്ട പങ്കാളികളാക്കപ്പെട്ടു, ഈ ജനുവരി 25 വരെ. ഇനിയിപ്പോള്‍ എന്‍.ഡി.എ യെന്ന മുബാറക്കിന്റെ പാര്‍ട്ടിക്ക് പകരം യോഗ്യവും യോജ്യവുമായ ഒരേ ഒരു പേരാണ് മുസ്ലിം ബ്രദര്‍ഹുഡ്ഡ് അഥവാ ആഗോള ഇസ്ലാമിക ചലനങ്ങളിലെ “ഇഖവാന്‍”.